റൂഹാ മൗണ്ട്: കത്തോലിക്കാ സഭയ്‌ക്കെതിരെ മാധ്യമങ്ങൾ തുടരുന്ന വേട്ടയാടലിനെ തുറന്നുകാണിച്ച് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയപ്പോൾ മാധ്യമങ്ങൾ തുടർച്ചയായി നടത്തിയ ചാനൽ ചർച്ചകളും കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടപ്പോൾ മാധ്യമങ്ങൾ തുടരുന്ന നിശബ്ദതയും ചൂണ്ടിക്കാട്ടിയാണ് ബിഷപ്പിന്റെ പോസ്റ്റ്. ക്രിസ്ത്യാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും നൽകി പണിയെടുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോമോയെന്ന ചോദ്യമാണ് അഭിവന്ദ്യ തോമസ് തറയിൽ പിതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.
അഭിവന്ദ്യ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നലെ പ്രമാദമായൊരു കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കോഴിക്കോട് ഇരട്ട സ്ഫോടന കേസിലായിരുന്നു വിധി. മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമര്ശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമര്ശിച്ചുകൊണ്ടോ ഒരു ചർച്ചയും കണ്ടില്ല. രണ്ടാഴ്ച മുമ്പ് ഒരു തെളിവുമില്ലെന്നു കണ്ടു ഒരു കത്തോലിക്കാ ബിഷപ്പിനെ കോടതി വെറുതെ വിട്ടു. മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും മുൻ ജഡ്ജിമാരും ദിവസങ്ങളോളം ബിഷപ്പിനെയും അദ്ദേഹത്തെ വെറുതെ വിട്ട കോടതിയേയും വിമർശിച്ചു ചാനലുകളിൽ നിറഞ്ഞു. ക്രിസ്തിയാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ? സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്. സത്യത്തിനല്ല, ചില തോന്നലുകൾക്കും തോന്നിപ്പിക്കലുകൾക്കുമാണ് മാറുന്ന കാലത്തു കൂടുതൽ മാർക്കറ്റ്. സത്യമേവ ജയതേ!