അന്തിചർച്ചകളിലും മറ്റു മാധ്യമ വഴികളിലൂടെയെല്ലാം സഭയ്‌ക്കെതിരെ അപവാദങ്ങൾ പ്രചരിക്കുമ്പോൾ സഭ തകർച്ചയിൽ ആണെന്ന് കരുതുന്നവർ ഇത് കാണാതെ പോകരുത്.
സെൻറ് ആൻഡ്രൂസ് ബസിലിക്ക പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പരിശുദ്ധ കുർബാന മദ്ധ്യേ ആണ് അഭിവന്ദ്യ പിതാവ് ചില സത്യങ്ങൾ മറയില്ലാതെ പറഞ്ഞുവെച്ചത്. ഇന്ന് കേരളത്തിൽ പള്ളി ആരുടെ നാമധേയത്തിൽ ഉള്ളതാണെങ്കിലും അവിടെ തിരുനാളുകൾ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ കൂടി ആയാണ് ആചരിക്കപ്പെടുന്നത്. അതിനാൽ കേരളത്തിലെ വിശ്വാസികൾക്ക് വിശുദ്ധനുമായുള്ള ആ ബന്ധം എത്രത്തോളമാണെന്ന് വ്യക്തമാണ്. വിശുദ്ധന്റെ അമ്പ് എഴുന്നള്ളിക്കാതെ വിശ്വാസിക്ക് ഒരു തിരുനാളും പൂർണമാകാറില്ല എന്നുള്ളതാണ് സത്യം.
അതിന്റെ കാരണം ഇതാണ്, കേരളത്തിലെ വിശ്വാസികൾ ഈ വിശുദ്ധനെപ്പറ്റി ആരെങ്കിലും പറഞ്ഞിട്ട് അറിഞ്ഞതോ, എവിടെയെങ്കിലും വായിച്ചിട്ട് അറിഞ്ഞതോ അല്ല. അവർ അനുഭവിച്ചറിഞ്ഞ വിശുദ്ധനാണ് വിശുദ്ധ സെബസ്ത്യാനോസ്. ഇന്ന് നാം ആ വിശുദ്ധന്റെ രൂപത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ ദൈവം നമ്മെ ഓർമ്മിപ്പിക്കുന്ന ഒന്നാമത്തെ കാര്യം നീ നിന്റെ വിശ്വാസം സംരക്ഷിക്കുവാൻ വിശ്വാസം ജീവിക്കുവാൻ വിലകൊടുക്കേണ്ടതുണ്ട് എന്നതാണ്. ഇങ്ങനെ വിശ്വാസത്തിൽ മുന്നേറാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ വിശ്വാസത്തെ തള്ളിപ്പറയാനും അപകീർത്തിപ്പെടുത്താനും പ്രേരിപ്പിക്കുന്ന ഒട്ടനവധി കാര്യങ്ങൾ ഉണ്ടാവും എന്നത് സത്യമാണ്. ഇങ്ങനെ വിലകൊടുക്കാത്ത ഒരു വിശ്വാസിക്കും വിശ്വാസം അർത്ഥപൂർണമായി ജീവിച്ചു എന്ന് അവകാശപ്പെടാൻ ആവില്ല എന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞുവെയ്ക്കുന്നു.
തന്നെ കൊലപ്പെടുത്താൻ ബന്ധിച്ച മരത്തെ മരണക്കിടക്കയായി കണ്ട് വിശുദ്ധൻ നൽകുന്ന ഒരു സന്ദേശമുണ്ട്. സഹനങ്ങളും, അധിക്ഷേപങ്ങളും, അപമാനങ്ങളും ഉണ്ടാകുമ്പോൾ വിശ്വാസത്തെ തള്ളിപ്പറയാൻ ആരെയും അനുവദിക്കരുത് എന്ന ഓർമ്മപ്പെടുത്തലാണത്. ഈ കാലഘട്ടത്തിൽ വിശുദ്ധ സെബസ്ത്യാനോസിനെപ്പോലെ വിശ്വാസത്തിന് ഒട്ടനവധി വെല്ലുവിളികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
സഭയെക്കുറിച്ച്, സഭയുടെ വിശ്വാസത്തെക്കുറിച്ച്, കൂദാശകളെക്കുറിച്ച് അങ്ങനെ കഴിയുന്ന വിധത്തിലെല്ലാം തിരുസഭ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചാറ് കൊല്ലത്തിനിടയിൽ വന്ന സിനിമകളിൽ മിക്കതിലും സഭയെയും കുമ്പസാരം പോലുള്ള കൂദാശകളെയും അപമാനിക്കുന്ന രംഗങ്ങൾ ഉണ്ട് എന്നത് നാം തിരിച്ചറിയണം. ഇതിനെല്ലാം പിന്നിൽ നരകപിശാചായ സാത്താന്റെ കളികൾ ആണ് എന്നും നാം തിരിച്ചറിയണം.
ഇതുപോലെ സാത്താൻ കൂട്ടുപിടിച്ച ചുരുക്കം ചില വൈദികരും സമർപ്പിതരും അൽമായരും സഭയ്ക്കുള്ളിൽ ഇരുന്നു സഭയെ നശിപ്പിക്കുന്നു എന്നത് സത്യമാണ് എന്ന് പിതാവ് ഓർമപ്പെടുത്തുന്നു. അവർ സാത്താന്റെ നിയന്ത്രണത്തിലാണ്. സ്വർഗത്തിലായിരിക്കുന്ന പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമൻ പാപ്പാ ഒരിക്കൽ പറഞ്ഞത് തിരുസഭയ്ക്ക് രണ്ടു ചരിത്രമുണ്ട് എന്നാണ്. അതിൽ ഒന്നാമത്തേത് വിശ്വസ്തരായ, വിശുദ്ധരായ വൈദികരിലൂടെയും സന്യസ്തരിലൂടെയും അല്മായരിലൂടെയും പരിശുദ്ധാത്മാവ് എഴുതുന്ന ചരിത്രമാണ്. പക്ഷേ അപ്പോഴും സമാനമായ ഒരു സഭാ ചരിത്രം എഴുതപ്പെടുന്നുണ്ട്. അത് എഴുതുന്നത് നരകപിശാചായ സാത്താനാണ്. അതിനുകൂട്ടു നിൽക്കുന്നത് ചുരുക്കം ചില വൈദികരും സിസ്റ്റേഴ്സും അല്മായരുമുണ്ട് എന്നത് ഒരു വലിയ സത്യമാണ് എന്ന് അഭിവന്ദ്യ പിതാവ് ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം സഭയുടെ ഇരുണ്ട ചരിത്രം പൊക്കിപ്പിടിച്ച് ആറുകോളം വാർത്ത നിരത്തി അന്തിചർച്ചകളിൽ ആവോളം സഭയെ അപമാനിച്ച് കാണപ്പെടുമ്പോൾ ദൈവജനം തെറ്റിദ്ധരിക്കപ്പെടരുത്. സഭ നശിച്ചു, വലിയ അപകടത്തിലാണ് എന്ന് ആരും ചിന്തിക്കരുത് എന്ന് അഭിവന്ദ്യ പിതാവ് ഓർമിപ്പിക്കുന്നു. ഇത്തരം വാർത്തകൾ കേട്ട് തിരുസഭ അപകടത്തിലായി, പൗരോഹിത്യം വിലയില്ലാത്തതായി, കൂദാശകൾ അപ്രസക്തമായി എന്ന് ചിന്തിക്കാൻ ആരെങ്കിലും ചിന്തിക്കാൻ ഇടവരുന്നൂ എങ്കിൽ അവർക്ക് സഭയെ മനസ്സിലായില്ല എന്ന വ്യക്തമാണ് എന്ന് പരിശുദ്ധ പിതാവ് പറയുന്നു. കാരണം സഭയ്ക്ക് എല്ലാക്കാലത്തും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സമാനതകളില്ലാത്ത പ്രശ്നങ്ങളിലൂടെ സഭ കടന്നു പോകുകയാണ് എന്ന് പലരും പറയുന്നു. അതല്ല സത്യം. ഇതിലും വലിയ പ്രതിസന്ധിയുടെ വ്യാകുല സമുദ്രങ്ങൾ നീന്തിക്കടന്നാണ് തിരുസഭ ഇവിടെ വരെയെത്തിയത്. കനൽ വിരിച്ച വഴികളിലൂടെ നടന്ന ചരിത്രമുള്ള സഭയാണ് നാം ഇന്ന് കാണുന്ന കത്തോലിക്കാ സഭ. അതിന്റെ തെളിവാണ് രക്തസാക്ഷികളായ അനേകം വിശുദ്ധർ.
ക്രിസ്ത്യാനികളുടെ ചോരകൊണ്ട് പുഴയൊഴുക്കിയ റോമിന്റെ രാജവീഥികളിൽ, സീസർമാരുടെ മതമർദ്ദനത്തിന്റെ തേരുരുണ്ട രാജവീഥികളിൽ ഇന്ന് നമ്മൾ നോക്കുമ്പോൾ ദൈവം ആ നഗരത്തെ ഉയർത്തിയത് കത്തോലിക്കാ സഭയുടെ കേന്ദ്രസ്ഥാനം ആയിട്ടാണ്. ഒരു പീഢകനും തകർക്കാനാവാത്ത ഒരു ദുരാരോപണങ്ങൾക്കും ഇല്ലാതാക്കാൻ കഴിയാത്ത അത്ഭുതാവഹകമായ അനുഗ്രഹത്തിന്റെ കൈവയ്പു കിട്ടിയ സഭയാണ് ഏകവും പരിശുദ്ധവും ശ്ലൈഹീകവും സർവ്വത്രികവുമായ പരിശുദ്ധ കാത്തോലിക്കാ സഭ എന്ന നമ്മൾ തിരിച്ചറിയണം.
അതിനാൽ തിന്മയുടെ ശക്തികളുടെ ആട്ടം കണ്ട് സഭ അപകടത്തിലാണ്, കൂദാശകൾ അപ്രസക്തമാണ്, വിശുദ്ധരുടെ ജീവിതത്തിന് പ്രസക്തിയില്ല എന്നൊക്കെ പറഞ്ഞ് ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നു എങ്കിൽ ആ അപകടം തെറ്റിദ്ധരിപ്പിക്കുന്നവർക്ക് മാത്രമാണ് സഭയ്ക്കല്ല എന്ന സത്യം മനസിലാക്കുക. സഭയ്‌ക്കുവേണ്ടി, വിശ്വാസത്തിനുവേണ്ടി, കൂദാശകൾക്കുവേണ്ടി നാം പാറപോലെ ഉറച്ചുനിൽക്കുക.