അട്ടപ്പാടി: സോഷ്യൽ മീഡിയ വഴി ഓരോ ക്രിസ്ത്യാനിയും സഭയ്ക്കുവേണ്ടി സംസാരിക്കണമെന്ന് വീണ്ടും ആവർത്തിച്ച് അട്ടപ്പാടിയിൽ നിന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ. ഇന്ന് സോഷ്യൽ മീഡിയയിൽ സഭാസംബന്ധമായ കാര്യങ്ങൾ, വിശ്വാസ സംബന്ധമായ കാര്യങ്ങൾ അതുപോലെ തന്നെ വിശുദ്ധമായ ദൈവിക കാര്യങ്ങൾ മുതലായവ ചർച്ച ചെയ്യപ്പെടുമ്പോൾ ഒരുപാട് വിശ്വാസികൾ ഹൃദയത്തിന്റെ ഉള്ളിൽനിന്ന് ആത്മാർത്ഥതയോടെ അവർക്കറിയാവുന്ന വിശ്വാസസത്യങ്ങൾ പങ്കുവെയ്ക്കുന്നു. വിശ്വാസ സത്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നു. വിശ്വാസികളുടെ ഈ ആത്മാർത്ഥതയെ സേവ്യർ ഖാൻ വട്ടായിലച്ചൻ അഭിനന്ദിച്ചു.
എങ്കിലും വിശ്വാസ സത്യങ്ങളെയും, വിശുദ്ധ കൂദാശകളെയും, സഭാസംവിധാനങ്ങളെയും ഒരു പ്രത്യേക വിഭാഗം ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ സമൂഹത്തിനുമുന്നിൽ താറടിക്കാൻ ശ്രമിക്കുമ്പോൾ ക്രൈസ്തവരായ കുറച്ചധികം ആളുകൾ ഒന്നും മിണ്ടാതെ നിസ്സംഗരായിരിക്കുന്നതിലുള്ള അച്ചന്റെ ഹൃദയത്തിന്റെ വേദന അച്ചൻ പങ്കുവെച്ചു. അച്ചൻ ഫേസ്ബുക്ക് പേജിലൂടെ നൽകിയ വീഡിയോ സന്ദേശത്തിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഉള്ളിൽ കർത്താവിനോട് ഒത്തിരി സ്നേഹമുണ്ട്, സഭയോട് സ്നേഹമുണ്ട്, വിശ്വാസ സത്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങളുണ്ട്, സോഷ്യൽ മീഡിയ വഴി സഭയെ തകർക്കാൻ പലരും ശ്രമിക്കുന്നു, ഇതൊക്കെ അറിയാമെങ്കിലും, പ്രതികരിക്കാൻ ആഗ്രഹം ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാതെ നിൽക്കുന്ന ഒട്ടനേകം പേരെ അച്ചനറിയാം എന്ന് അച്ചൻ വീഡിയോ സന്ദേശത്തിലൂടെ പറയുന്നു.
ഇങ്ങനെ എഴുതാനും പ്രതികരിക്കാനും ആഗ്രഹമുണ്ടായിട്ടും ചെയ്യാൻ പറ്റാത്തവരുടെ ഉള്ളിൽ അവരെ അലട്ടുന്ന പ്രശ്‌നം എന്താണെന്നും വട്ടായിലച്ചൻ വ്യക്തമാക്കുന്നുണ്ട്. എന്തെങ്കിലും പറഞ്ഞാലോ എഴുതിയാലോ തെറ്റിപ്പോകുമോ?. എന്തെങ്കിലും പ്രശ്ങ്ങൾ ഉണ്ടാകുമോ?. മിണ്ടാതിരിക്കുന്നതായിരിക്കും നല്ലത്. അധികം പ്രശ്ങ്ങൾ ഉണ്ടാക്കണ്ട. ഇതാണ് പലരെയും അലട്ടുന്ന പ്രശ്ങ്ങൾ. എങ്കിൽ ഇതല്ല വേണ്ടത് എന്നും സോഷ്യൽ മീഡിയ വഴിയുള്ള നമ്മുടെ ആവശ്യം നാം തിരിച്ചറിയണമെന്നും വട്ടായിലച്ചൻ വ്യക്തമാക്കുന്നു.
ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഒരു കമന്റ് എഴുതാൻ പറ്റിയാൽ എഴുതണം, ഒരു വാക്ക് പറയാൻ പറ്റിയാൽ പറയണം, ഒരു പോസ്റ്റ് ഷെയർ ചെയ്യാൻ പറ്റിയാൽ ചെയ്യണം. കാരണം ആ കൃപയുടെ സമയത്ത് സംസാരിച്ചില്ലായെങ്കിൽ പിന്നീട് സംസാരിക്കാൻ പറ്റിയെന്നുവരില്ല. അത് കഴിഞ്ഞുപോയിട്ടുണ്ടാവും. അതിനാൽ പറയേണ്ടവ പറയേണ്ട സമയത്ത് പറയണം. തെറ്റുപറ്റുമോയെന്ന പ്രശ്നം അലട്ടുമ്പോൾ ഫ്രാൻസിസ് മാർപാപ്പ സുവിശേഷത്തിന്റെ സന്തോഷം എന്ന ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വാക്കുകൾ നമ്മൾ അറിഞ്ഞിരിക്കണമെന്നും അങ്ങനെയെങ്കിൽ സഭയ്ക്ക് വേണ്ടി സംസാരിക്കാനുള്ള ആവേശം നമുക്ക് ലഭിക്കുമെന്നും വട്ടായിലച്ചൻ വ്യക്തമാക്കി.
തെറ്റുപറ്റുമോയെന്ന് വിചാരിച്ച് സുരക്ഷിതരായി ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത്, നിസ്സംഗതയിൽ ഇരിക്കുന്നതിനേക്കാൾ നല്ലത്, ഇറങ്ങി, ഇടപെട്ട്, പ്രവർത്തിച്ച്, സംസാരിച്ചതിനുശേഷം കുറച്ച് തെറ്റുപറ്റിയാലും തിരുത്തണം. അതിനെമുറുകെപ്പിടിച്ച് നിൽക്കുകയല്ല വേണ്ടത്. തെറ്റിനെ തിരുത്തിയ ശേഷം പൂർണ ശക്തിയോടെ വീണ്ടും മുന്നോട്ട് പോകണം. അങ്ങനെ ആരോഗ്യപരമായ ഒരു മനസ്സ്, സ്വാതന്ത്ര്യമുള്ളൊരു മനസ്സ് സഭയ്ക്ക് വേണ്ടി സംസാരിക്കേണ്ട സന്ദർഭങ്ങളിൽ ഓരോ ക്രൈസ്തവനും ഉണ്ടായിരിക്കണമെന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ കൂട്ടിച്ചേർത്തു.