റൂഹാ മൗണ്ട്: നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ ക്രൂരതയിൽ നാടുകടത്തപ്പെട്ട കത്തോലിക്ക വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെയും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് അമേരിക്കയിലെ മയാമി അതിരൂപത. ആര്‍ച്ച് ബിഷപ്പ് തോമസ് വെന്‍സ്കിയാണ് ഇക്കാര്യം പറഞ്ഞത്. അവര്‍ക്ക് തുടക്കത്തില്‍ അമേരിക്കയില്‍ താമസിക്കുന്ന നിക്കാരാഗ്വേന്‍ കുടുംബങ്ങളോട് ഒപ്പമോ അല്ലെങ്കില്‍ മയാമിയിലെ സെന്റ് ജോണ്‍ വിയാന്നി കോളേജ് സെമിനാരിയിലോ സ്ഥിരതാമസമാക്കാമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
വഞ്ചനാക്കുറ്റം ചുമത്തി പൗരാവകാശങ്ങള്‍ റദ്ദാക്കി നിക്കാരാഗ്വേ പ്രസിഡന്റ് നാടുകടത്തിയ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും ഇക്കഴിഞ്ഞ ഫെബ്രുവരി 9-നാണ് വാഷിംഗ്‌ടണ്‍ ഡി.സിയിലെത്തിയത്. അമേരിക്കയിലെത്തിയ വൈദികര്‍ മേരിലാന്‍ഡിലെ ഹയാറ്റ്സ്വില്ലെയില്‍ സെന്റ് മാര്‍ക്ക് ഇവാഞ്ചലിസ്റ്റ് ഇടവക ദേവാലയത്തില്‍ ഫാ. റെയ്നാള്‍ഡോ ടിജേരിനോയുടെ നേതൃത്വത്തില്‍ കൃതജ്ഞത ബലിയര്‍പ്പണം നടത്തുകയാണ് ആദ്യം ചെയ്തത്. വിശുദ്ധ കുര്‍ബാനക്കിടെ നിക്കരാഗ്വേയിലെ കുടുംബങ്ങള്‍ക്കും, 26 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരസിനും വേണ്ടി പ്രാര്‍ത്ഥന നടത്തി.