പാലക്കാട്: പാലക്കാട് രൂപതയുടെ തൃതീയ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിതനായി. വിരമിക്കുന്ന രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിന്റെ യാത്രയയപ്പു വൈകുന്നേരം 5 മണിയ്ക്ക്. 2020 ജനുവരി 15 നാണ് രൂപതയുടെ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്ക് ൽ നിയമിതനായത്. രണ്ടു വർഷങ്ങൾക്കുശേഷം 2022 ജനുവരി 15 നു സീറോ മലബാർ മെത്രാൻ സിനഡ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ പാലക്കാട് രൂപതാധ്യക്ഷനായി നിയമിച്ചു.
സെന്റ് റാഫേൽസ് കത്തീഡ്രൽ അങ്കണത്തിൽ രാവിലെ ഒമ്പതിനു വിശിഷ്ടാതിഥികളെ സ്വീകരിച്ചു. പ്രത്യേകം തയാറാക്കിയ വേദിയിൽ രാവിലെ 9.30ന് ആരംഭിച്ച സ്ഥാനാരോഹണ ചടങ്ങുകൾക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായി. തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സഹകാർമികരായി. മാർ ജേക്കബ് മനത്തോടത്ത് സ്വാഗതം പറഞ്ഞു.
മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ പാലക്കാട് രൂപത മെത്രാനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാർ സഭാധ്യക്ഷന്റെ നിയമന പത്രിക രൂപത ചാൻസലർ റവ.ഡോ. ജോമോൻ പള്ളിനീരാക്കൽ വായിച്ചു. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നൽകി. തുടർന്നു നടന്ന പൊതുസമ്മേളനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്, വി.കെ. ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, നഗരസഭാ അധ്യക്ഷ പ്രീയ അജയൻ, സുൽത്താൻപേട്ട് രൂപത മെത്രാൻ ഡോ. പീറ്റർ അബീർ അന്തോണി സാമി, കാനഡ മിസിസാഗ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ, സിഎസ്ഐ മലബാർ മഹാ ഇടവക അധ്യക്ഷൻ ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ, സി എംഐ കോയമ്പത്തൂർ പ്രേഷിത പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. സാജു ചക്കാലക്കൽ, എകെസിസി രൂപത പ്രസിഡന്റ് തോമസ് ആന്റണി, മാതൃവേദി രൂപത പ്രസിഡന്റ് മേരിക്കുട്ടി ജോർജ്, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡെന്നി തെങ്ങും പള്ളി എന്നിവർ പ്രസംഗിച്ചു. വിവിധ സഭകളിൽനിന്നുള്ള ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ തുടങ്ങിയവരും, മത-സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സ്ഥാനാരോഹ ണ ചടങ്ങിലും യാത്രയയപ്പിലും പങ്കുചേർന്നു. സ്ഥാനാരോഹണ ചടങ്ങുകൾ ഷെക്കെയ്ന ടിവിയിലും രൂപതയുടെ ഔദ്യോഗിക യുട്യൂബ് ചാനലായ സാൻജോ മീഡിയയിലും സംപ്രേഷണമുണ്ടായിരുന്നു. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.