റൂഹാ മൗണ്ട്: തലശ്ശേരി അതിരൂപതയുടെ വികാരി ജനറലായ ബഹുമാനപ്പെട്ട മാത്യു ചാലിൽ അച്ചൻ ദൈവസന്നിധിയിലേയ്ക്ക് യാത്രയായി. കുടിയേറ്റ മേഖലയുടെ വേദനകളിൽ ശബ്ദമായി മാറിയ വന്ദ്യ വൈദികന്റെ വേർപാട് സഭയ്ക്ക് തീരാനഷ്ടം.
മുൻ ദീപിക മാനേജിംഗ് ഡയറക്ടർ, വിമൽജ്യോതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സ്ഥാപക ചെയർമാൻ എന്നീ തലങ്ങളിലും സേവനം ചെയ്ത ചാലിൽ അച്ചൻ ഇന്നലെ രാവിലെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ വച്ച് നിര്യാതനായി. സംസ്കാരകർമ്മങ്ങൾ ഇന്ന് ഉച്ചതിരിഞ്ഞ് 2. 30 ന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ വച്ച് നടക്കുന്നു. ഇന്നലെ വൈകിട്ട് 6 മണിമുതൽ രാവിലെ 9 മണിവരെ ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ പൊതുദർശത്തിനുവച്ചു. ഇന്ന് (6/3/2023) രാവിലെ 10 മണി മുതൽ ഒരു മണിക്കൂർ ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിലും പിന്നീട് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിലും പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും എന്ന് തലശ്ശേരി രൂപതാധികൃതർ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മൃത സംസ്കാര ശുശ്രൂഷകൾ ദൈവാലയത്തിൽ ആരംഭിക്കുന്നു.
സംസ്കാര ശുശ്രൂഷകൾക്ക് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട്, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം എന്നിവർ സഹകാർമികരാകും.
1938ൽ ഓഗസ്റ്റ് 28ന് കോട്ടയം ജില്ലയിലെ രാമപുരത്ത് ചാലിൽ മാത്യു-ബ്രിജിറ്റ് ദമ്പതിക ളുടെ മകനായാണു ജനനം. 1945ൽ കുടുംബം കണ്ണൂർ ജില്ലയിലെ ചെമ്പേരിയിലേക്കു കുടിയേറി. 1963 മാർച്ച് 19ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്നു പൗരോഹി ത്യം സ്വീകരിച്ചു. 1963-1973 കാലത്ത് വിവിധ പള്ളികളുടെ വികാരിയായി സേവനമനു ഷ്ഠിച്ചു. 1973 മുതൽ 1990 വരെ തലശേരി അതിരൂപത കോർപറേറ്റ് മാനേജരായി. 1990 മുതൽ 1992 വരെ കാസർഗോഡ് പള്ളി വികാരിയായി.
1997 മുതൽ 2013 വരെ തലശേരി അതിരൂപത വികാരി ജനറാളായിരുന്നു. മെഷാർ ട്രസ്റ്റ് രൂപവത്കരിച്ച് ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് ആരംഭിക്കാൻ നേതൃത്വം നല്കി. 2002 മുതൽ 2013 ഓഗസ്റ്റ് വരെ വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിന്റെ ചെയർമാനായിരുന്നു. 2013 മുതൽ 2016 വരെ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാനായും മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2016 മുതൽ 2018 വരെ ചെമ്പേരി വിമല ഹോസ്പിറ്റലിന്റെ ഡയറക്ടറായിരുന്നു. 2013ൽ ഫ്രാൻസിസ് മാർപാപ്പ മോൺസിഞ്ഞോർ പദവി നൽകി ആദരിച്ചു. 2018 മേയ് 15 മുതൽ കരുവഞ്ചാൽ ശാന്തിഭവനിൽ വിശ്രമജീവിതത്തിലായിരുന്നു.