എ.ഡി 480ൽ ഇറ്റലിയിലെ നർസിയയിലാണ് വി. ബെനഡിക്ടിന്റെ ഇരട്ടസഹോദരിയായ വി. സ്കൊളാസ്റ്റിക്കയുടെ ജനനം. ഏറെ വിനീതയായിരുന്ന ഈ വിശുദ്ധ ചെറുപ്പത്തിൽ തന്നെ ദൈവത്തിന് സമർപ്പിക്കപ്പെട്ടവളായിരുന്നു എന്നാണ് സഹോദരനായ വി.ബെനഡിക്ട് അവളെപ്പറ്റി പറയുന്നത്. വി.ബെനഡിക്ട് പഠനത്തിനായി റോമിലേക്ക് പോവുകയും, എന്നാൽ അവിടെവച്ച് അദ്ദേഹം ഒരു സന്യാസി ആവുകയും പിന്നീട് ഒരു ആശ്രമം സ്ഥാപിക്കുകയും ചെയ്തു.സഹോദരന്റെ പാത പിന്തുടർന്ന വിശുദ്ധ സന്യാസവ്രതം സ്വീകരിച്ചുകൊണ്ട് കന്യകമാരുടെ ഒരു സമൂഹത്തിൽ കുറച്ചുകാലം ജീവിച്ചുവെന്നും പിന്നീട് ഒരു മഠം സ്ഥാപിച്ചു എന്നും പറയപ്പെടുന്നു.
തന്റെ സഹോദരനോടൊപ്പം ആത്മീയ ഉൽക്കാഴ്ച്ചകൾ പങ്കിടുവാൻ അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇതിനായി ഈ സഹോദരങ്ങൾ വർഷത്തിലൊരിക്കൽ ഇരുവരുടെയും ആശ്രമങ്ങളിൽ നിന്ന് അകന്ന് സ്ഥിതി ചെയ്തിരുന്ന ഒരു ഭവനത്തിൽ വെച്ച് കണ്ടുമുട്ടുകയും, ആത്മീയസംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. വിശുദ്ധ ഗ്രിഗറി മാര്‍പാപ്പാ വിശുദ്ധരായ ഈ സഹോദരീ സഹോദരന്‍മാരുടെ ഇത്തരത്തിലുള്ള ഒരു കൂടികാഴ്ചയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്:
ഒരുപാട് വൈകുംവരെ സംഭാഷണത്തിലേർപ്പെട്ടതിനുശേഷം സ്കൊളാസ്റ്റിക്ക തന്റെ സഹോദരനോടു പറഞ്ഞു. “ഈ രാത്രിയില്‍ ദയവായി എന്നെ ഉപേക്ഷിച്ച് പോകരുത് സഹോദരാ, നമുക്ക് നേരം വെളുക്കും വരെ സ്വര്‍ഗ്ഗത്തിലെ ആനന്ദത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കാം.” ‘നീ എന്താണ് പറയുന്നത് സഹോദരീ’ അദ്ദേഹം പ്രതിവചിച്ചു. ‘നിനക്കറിയാമോ എനിക്ക് ആശ്രമത്തില്‍ നിന്നും അധികനേരം മാറി നില്‍ക്കുവാന്‍ കഴിയുകയില്ല.’ ആ സമയം ആകാശം വളരെ തെളിഞ്ഞതായിരുന്നു. ഒരു കാര്‍മേഘം പോലും കാണുവാന്‍ കഴിയുകയില്ലായിരുന്നു.
തന്റെ സഹോദരന്റെ നിഷേധാത്മകമായ മറുപടി കേട്ട സഹോദരി തന്റെ കൈകള്‍ മടക്കി മേശയില്‍ വെച്ച് അതിന്മേല്‍ തന്റെ തലവച്ച് കുനിഞ്ഞിരുന്നു തീക്ഷണമായി പ്രാര്‍ത്ഥിക്കുവാനാരംഭിച്ചു. അവള്‍ പിന്നീട് തല ഉയര്‍ത്തി നോക്കിയപ്പോള്‍ പെട്ടെന്ന്‍ തന്നെ ശക്തമായ മിന്നലും അതേ തുടര്‍ന്ന്‍ ശക്തമായ ഇടിമുഴക്കവും ഉണ്ടായി.അവളുടെ പ്രാര്‍ത്ഥന അവസാനിച്ച ഉടനെ ശക്തമായ കൊടുങ്കാറ്റും വീശുവാനാരംഭിച്ചു. “തനിക്ക് ഈ സാഹചര്യത്തില്‍ ആശ്രമത്തിലേക്ക് മടങ്ങുവാന്‍ കഴിയുകയില്ല എന്ന് മനസ്സിലാക്കിയ വിശുദ്ധ ബെനഡിക്ട് വളരെ പരുഷമായി അവളോടു പരാതി പറഞ്ഞു ‘ദൈവം നിന്നോടു ക്ഷമിക്കട്ടെ സഹോദരീ. നീ എന്താണീ ചെയ്തത്?” ഇത് കേട്ട വിശുദ്ധ സ്കൊളാസ്റ്റിക്ക ഇപ്രകാരം മറുപടി പറഞ്ഞു “ഞാന്‍ നിന്നോടു ആവശ്യപ്പെട്ടപ്പോള്‍ നീ അത് ശ്രവിച്ചില്ല, അതിനാല്‍ ഞാന്‍ ദൈവത്തിങ്കലേക്ക് തിരിയുകയും അവന്‍ എന്റെ പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്തു. ഇപ്പോള്‍ നിനക്ക് സാധിക്കുമെങ്കില്‍, എന്നെ ഇവിടെ വിട്ടിട്ട് നിന്റെ ആശ്രമത്തിലേക്ക് തിരികെ പോയ്ക്കോളൂ.” അത് തീര്‍ച്ചയായും അവന് സാധിക്കുകയില്ലായിരുന്നു. അവന് തന്റെ താല്‍പ്പര്യത്തിനു വിപരീതമായി അവിടെ തുടരുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. രാത്രി മുഴുവന്‍ അവര്‍ വിശുദ്ധ ചിന്തകളും, ആന്തരിക ജീവിത ചിന്തകളും പരസ്പരം പങ്കുവെച്ചു. അടുത്ത ദിവസം രാവിലെ വിശുദ്ധ സ്കൊളാസ്റ്റിക്ക തന്റെ മഠത്തിലേക്കും, വിശുദ്ധ ബെനഡിക്ട് തന്റെ ആശ്രമത്തിലേക്കും തിരികെ പോയി.
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വിശുദ്ധ ബെനഡിക്ട് തന്റെ മുറിയില്‍ ആകാശത്തേക്ക് നോക്കി കൊണ്ട് നില്‍ക്കുമ്പോള്‍ തന്റെ സഹോദരിയുടെ ആത്മാവ് തന്റെ ശരീരം ഉപേക്ഷിച്ച് ഒരു പ്രാവിന്റെ രൂപത്തില്‍ സ്വര്‍ഗ്ഗീയ രാജധാനിയിലേക്ക് പ്രവേശിക്കുന്നതായി കണ്ടു. അവളുടെ നിത്യമഹത്വത്തില്‍ ആനന്ദഭരിതനായ സഹോദരന്‍ ഗാനങ്ങളും സ്തുതികളുമായി ദൈവത്തിനു നന്ദി പറഞ്ഞു. വി. ബെന്ഡിക്ടിന്റെ അതേ കല്ലറയിലാണ് വിശുദ്ധയെയും അടക്കം ചെയ്തിരിക്കുന്നത്. എ.ഡി.543ലായിരുന്നു അവളുടെ മരണം.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-scholastica-143
http://www.pravachakasabdam.com/index.php/site/news/747
https://youtu.be/Wm9bmSrk_NY *animated story*
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount